ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രം...
Posted by Nazrani Margam on 19:09:00

സഭയിൽ പൊതുവായി വിശുദ്ധരുടെ ജനനതിരുനാൾ ആചരിക്കുന്നില്ല. വിശുദ്ധരുടെ മരണ ദിവസമാണ് ആചരിക്കുന്നത്. അന്നാണല്ലോ അവർ മിശിഹായുടെ മഹത്വത്തിൽ പരിപൂർണ്ണമായി പങ്കുകരായി സ്വർഗ്ഗത്തിൽ ജനിക്കുന്നത്. വിശുദ്ധരാരും വിശുദ്ധരായി ജനിക്കുന്നില്ല. അവർ വിശുദ്ധരായി മരിക്കുകയാണ് ചെയ്യുന്നത്. ഈ ചിന്താഗതികളിൽ നിന്നും വ്യത്യസ്തമായാണു ദൈവപുത്രനായ മിശിഹായുടെയും (ഡിസംബർ 25) കന്യാമറിയത്തിൻ്റെയും (സെപ്റ്റംബർ 8 ) സ്നാപകയോഹനാൻ്റെയും (ജൂൺ 24) ജനനതിരുന്നാൾ ആഘോഷിച്ചുവരുന്നത്.
ദൈവകൃപ കൂടാതെ രക്ഷയുടെ പാതയിലേക്കു തിരിച്ചു വരുവാൻ സാധ്യമല്ലാത്ത വിധം മനുഷ്യവംശം പാപത്തിൽ നിപതിച്ചിരുന്നു. അതിൻ്റെ വേദനയിൽ ജനം ഇങ്ങനെ പ്രാർത്ഥിച്ചു, "ആകാശങ്ങളെ രക്ഷകനെ പൊഴിക്കുക, സൈന്യങ്ങളുടെ ദൈവമായ കർത്താവെ നിൻ്റെ മുഖം കാണിക്കുക." ദൈവം ജനത്തിൻ്റെ വേദന നിറഞ്ഞ രോദനം കേട്ടു. അതിനുത്തരമായി ദൈവപുത്രനു ജന്മം കൊടുക്കുവാൻ ദൈവം ഒരാളെ തിരഞ്ഞെടുത്തു. ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രംപോലെ, അമലോദ്ഭവമായി മറിയം ജനിക്കുവാൻ ഇടയായി. സമലംകൃതയായ മറിയം പുണ്യശ്ലോകരും ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രിയപ്പെട്ടവരുമായിരുന്ന യൊവാക്കീമിൻ്റെയും അന്നയുടെയും പുത്രിയായി ജനിച്ചു. അവൾ ' തീർത്തും അഴകുള്ളവളും' (ജറമിയ) സ്യഷ്ടാവിനെ പ്പോലെ "വിമലയും അമലയുമായിരുന്നു" (എഫ്രേം).